Posts

Showing posts from 2019

മഹമൂദിന്റെ കാട്ടുതീ

മഹമൂദ് ഒരു പരിവ്രാചകനായിരുന്നു. താൻ പഠിച്ച ജീവിതചര്യയെ ജീവിച്ചുകാട്ടികൊണ്ട് ഭൂമിയിലൂടെ അലഞ്ഞു തിരിയുന്ന ഒരു മനുഷ്യൻ. ഇക്കണ്ട കാലമത്രയും സഞ്ചരിച്ചു കണ്ടതിൽവച്ച് അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കാടും മലകളും തന്നെയാണ്; ഒരിക്കൽ അദ്ദേഹം നടക്കുന്നതിനിടയിൽ ഒരു മനോഹരമായ വനം കണ്ടു. ആ യാത്രികന് യാത്രകൾപോലും അവസാനിപ്പിക്കാൻ തോന്നിയ നിമിഷം. അദ്ദേഹം വിനയത്തോടെ ആ കാടിനോട് ചോദിച്ചു: നിന്റെ മധ്യത്തിലുള്ള കുന്നിൻമുകളിൽ ഞാൻ താമസിച്ചോട്ടെ ? കാട് ഒന്നും മിണ്ടിയില്ല. എന്നാൽ ആ നിമിഷം ഒരു മഴ പെയ്തു കാട് ഒന്നു ചിരിച്ചു. മഹമൂദ് കാടിനോട് പറഞ്ഞു: ഞാൻ വേഗം വരാം, സലാം പറഞ്ഞു മഹമൂദ് നടന്നു. അദ്ദേഹം പോയത് കിടന്നിരുന്ന കടത്തിണ്ണയുടെ അരികിൽ അദ്ദേഹത്തിന്റെ രണ്ടു പുസ്തകവും അദ്ദേഹം പുതച്ചുകിടക്കാറുള്ള പുതപ്പും എടുക്കാനായിരുന്നു. പക്ഷെ; മടങ്ങിഎത്തിയ മഹമൂദ് പുസ്തകങ്ങളും പുതപ്പും അതുവഴി പോയ ഒരു മുസാഫിറിനുനൽകി ആളിക്കത്തുന്ന ആ കാട്ടുതീയിൽ എടുത്തു ചാടുകയാണുണ്ടായത്.

നീ

വിഗ്രഹങ്ങൾക്ക് ജീവനില്ല, ജീവനില്ലാത്തവയ്ക്ക് മനസ്സുമില്ല, മനസ്സില്ലാത്തവയ്ക്ക് മനസ്സിലാകുകയുമില്ല. എന്നാൽ; "മഴ പറഞ്ഞു മരിച്ചുപോയെന്ന്, വെയിൽ പറഞ്ഞു ജനിച്ചിട്ടേയില്ലെന്ന്, ഇടയിൽ കയറി മഞ്ഞു പറഞ്ഞു ഇപ്പോഴുമുണ്ട്, ഉരുകിയുരുകിയിങ്ങനെ" പക്ഷെ; എന്നിൽ ഉള്ള നീ നിന്നിൽ പോലുമില്ല.

അവർ

കൊടും വെയ്ലിലും മനസ്സിന്റെ തണുപ്പു കൊണ്ട് മൂടിപ്പുതച്ചിരിക്കുന്നവരാണവർ, നിങ്ങൾ പറക്കാത്ത ഇടങ്ങളിലൂടെ അവർ പറക്കും, നിങ്ങൾ ചിന്തിക്കാത്ത രഹസ്യങ്ങളെക്കുറിച്ച് അവർ ചിന്തിക്കും, നിങ്ങൾ പാടാത്ത ഈണങ്ങളും വരികളും അവർ പാടും, നിങ്ങൾ വെക്കാത്ത നൃത്തച്ചുവടുകൾ അവർ വെക്കും, നിങ്ങൾ പുതക്കാത്ത പുതപ്പുകൾ അവർ വിൽക്കും, മുകളിൽ കാണുന്ന നീലാകാശത്തിനും ഇങ്ങു താഴെ ചുവന്ന ഭൂമിക്കുമിടയിൽ അവർ വിനയത്തോടെ നടക്കും. ചോദ്യമില്ലാത്ത ഉത്തരങ്ങൾ, ഉത്തരങ്ങളല്ല യാഥാർത്ഥ്യങ്ങളാണ്.