മഹമൂദിന്റെ കാട്ടുതീ
മഹമൂദ് ഒരു പരിവ്രാചകനായിരുന്നു. താൻ പഠിച്ച ജീവിതചര്യയെ ജീവിച്ചുകാട്ടികൊണ്ട് ഭൂമിയിലൂടെ അലഞ്ഞു തിരിയുന്ന ഒരു മനുഷ്യൻ. ഇക്കണ്ട കാലമത്രയും സഞ്ചരിച്ചു കണ്ടതിൽവച്ച് അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കാടും മലകളും തന്നെയാണ്; ഒരിക്കൽ അദ്ദേഹം നടക്കുന്നതിനിടയിൽ ഒരു മനോഹരമായ വനം കണ്ടു. ആ യാത്രികന് യാത്രകൾപോലും അവസാനിപ്പിക്കാൻ തോന്നിയ നിമിഷം. അദ്ദേഹം വിനയത്തോടെ ആ കാടിനോട് ചോദിച്ചു: നിന്റെ മധ്യത്തിലുള്ള കുന്നിൻമുകളിൽ ഞാൻ താമസിച്ചോട്ടെ ? കാട് ഒന്നും മിണ്ടിയില്ല. എന്നാൽ ആ നിമിഷം ഒരു മഴ പെയ്തു കാട് ഒന്നു ചിരിച്ചു. മഹമൂദ് കാടിനോട് പറഞ്ഞു: ഞാൻ വേഗം വരാം, സലാം പറഞ്ഞു മഹമൂദ് നടന്നു. അദ്ദേഹം പോയത് കിടന്നിരുന്ന കടത്തിണ്ണയുടെ അരികിൽ അദ്ദേഹത്തിന്റെ രണ്ടു പുസ്തകവും അദ്ദേഹം പുതച്ചുകിടക്കാറുള്ള പുതപ്പും എടുക്കാനായിരുന്നു. പക്ഷെ; മടങ്ങിഎത്തിയ മഹമൂദ് പുസ്തകങ്ങളും പുതപ്പും അതുവഴി പോയ ഒരു മുസാഫിറിനുനൽകി ആളിക്കത്തുന്ന ആ കാട്ടുതീയിൽ എടുത്തു ചാടുകയാണുണ്ടായത്.